പശ്ചിമേഷ്യന്‍ സംഘര്‍ഷം: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ, എല്‍പിജിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും, റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിയില്‍ ആശങ്ക. ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നു പോകുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഈ ജലപാതയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ ഭീഷണി ഇന്ത്യയെപ്പോലെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി.
നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം 2.5 മില്യണ്‍ മുതല്‍ 2.7 മില്യണ്‍ ബാരല്‍ വരെയാണ് ഇത്തരത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ എത്തിയിരുന്നത്.യുദ്ധ സാഹചര്യത്തില്‍ ആഭ്യന്തര തലത്തില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ പെട്രോള്‍, ഡീസല്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും എല്‍പിജി റേഷനിങ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയുടെ പക്കലുള്ള കരുതല്‍ എണ്ണശേഖരം രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രമേ തികയൂ എന്ന റിപ്പോര്‍ട്ടുകളുണ്ട്. വാണിജ്യ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി എണ്ണ വിതരണ ശൃംഖല സുരക്ഷിതമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും എണ്ണ കമ്പനികളും.
ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ഒരു അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ അസ്ഥിരത ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ റഷ്യയില്‍ നിന്നുള്ള വിതരണം വര്‍ദ്ധിപ്പിക്കുക എന്നതാകും ഇന്ത്യയ്ക്ക് മുന്നിലുള്ള വഴി.
